രാജീവ് ഗാന്ധി വധക്കേസ് പ്രതി ടി സുതേന്തിരരാജ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി റിപ്പോർട്ട്. മോചിതനായിട്ടും ട്രിച്ചി സെൻട്രൽ ജയിൽ കാമ്പസിലെ പ്രത്യേക ക്യാമ്പിൽ കഴിയുകയാണെന്നും ശ്രീലങ്കയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ആണ് കത്തിൽ പറയുന്നത്.
സൂര്യപ്രകാശം പോലും കടക്കാത്ത പ്രത്യേക ക്യാമ്പിനുള്ളിലെ ജയിൽ ജീവിതവും സുതേന്തിരാജ കത്തിൽ വിവരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പുറമെ ആഭ്യന്തര, വിദേശകാര്യ മന്ത്രിമാർക്കും കത്ത് നൽകിയിട്ടുണ്ട്.
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴുപേരിൽ ഒരാളാണ് ശ്രീലങ്കൻ പൗരനായ ടി സുതേന്തിരരാജ എന്ന ശാന്തൻ. 2022 നവംബർ 11 ന് സുപ്രീം കോടതി ശാന്തനെ സ്വതന്ത്രനാക്കാൻ ഉത്തരവിട്ടെങ്കിലും മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരോടൊപ്പം ട്രിച്ചി സെൻട്രൽ ജയിൽ കാമ്പസിലെ പ്രത്യേക ക്യാമ്പിൽ കഴിയുകയാണ് ഇയാൾ ഇപ്പോഴും. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ തനിക്ക് വേണ്ടി ശബ്ദമുയർത്തണമെന്ന് അദ്ദേഹം ലോകമെമ്പാടുമുള്ള തമിഴരോട് അഭ്യർത്ഥിക്കുന്നുണ്ട്. തനിക്ക് ജന്മനാട്ടിലേക്ക് മടങ്ങണമെന്നും 32 വർഷമായി അമ്മയെ കണ്ടിട്ടില്ലെന്നും ശാന്തൻ കത്തിൽ പറയുന്നു.
തന്നെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കണം. അല്ലെങ്കിൽ ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷനെ സന്ദർശിച്ച് ഐഡന്റിറ്റി പ്രൂഫ്, പാസ്പോർട്ട് എന്നിവ പുതുക്കാൻ അവസരം ഒരുക്കണം. തന്നെ ചെന്നൈയിലേക്ക് കൊണ്ടുപോകണമെന്ന് നേരത്തെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എന്നിവർക്ക് അയച്ച കത്തിൽ ശാന്തൻ കൂട്ടിച്ചേർക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക