കണ്ണൂർ: മോൻസൺ മാവുങ്കൽ വിഷയത്തിൽ സി.പി.എം തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ നുണപ്രചാരണം നടത്തുകയാണെന്ന വിമർശനവുമായി സുധാകരൻ. തനിക്കെതിരെ നുണകൾ പ്രചരിപ്പിക്കുന്ന സി.പി.എം സംസ്ഥാറ സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ എം.പി വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് എതിരെയുള്ള ആരോപണത്തിന് പിറകിൽ സിപിഎമ്മാണ്.പോക്സോ കേസ് നടക്കുമ്പോൾ താനവിടെയുണ്ടായിരുന്നുവെന്ന് ഇരയായ കുട്ടി പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ല. ഇര നൽകാത്ത മൊഴി സിപിഎമ്മിനെങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം.
പോക്സോ കേസിൽ അതിജീവിത നൽകിയ രഹസ്യമൊഴി എം.വി ഗോവിന്ദൻ എങ്ങനെ അറിഞ്ഞു? അതിജീവിതയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തനിക്കെതിരെ ആരോപിക്കപ്പെടുന്ന പരാമർശം പെൺകുട്ടി നൽകിയിട്ടില്ല എന്നാണ് അഭിഭാഷകൻ പറഞ്ഞത്. ആര് പറഞ്ഞത് വിശ്വസിക്കണം. തട്ടിപ്പ് കേസിൽ തന്നെ പ്രതിയാക്കുന്നത്തിന് സിപിഐഎം നടത്തിയ ആസൂത്രണത്തിന്റെ തെളിവാണിത്.
ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സിപിഎമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണമെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക