സംസ്ഥാനത്ത് എഐ ക്യാമറ ഇടപാടിൽ വലിയ അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ചു ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച പൊതുതാൽപര്യ ഹർജി ചീഫ് ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്നു പരിഗണിക്കും.
അഴിമതി ഇടപാടിന്റെ പ്രയോജനം ലഭിക്കുന്നവരുടെ കീഴിലാണു കേരളത്തിലെ അന്വേഷണ ഏജൻസികളെന്നും കഴിവുള്ള ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ഭരിക്കുന്ന പാർട്ടിയുടെ ചൊൽപ്പടിക്കു നിൽക്കുന്ന അവസ്ഥയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇത്തരമൊരു സാഹചര്യം കേരളത്തിലാദ്യമാണ്.
പാർട്ടിയിലെ ഉന്നതരുടെ നിർദേശപ്രകാരം പ്രാഥമിക അന്വേഷണം പോലുമില്ലാതെയാണു കേസുകൾ റജിസ്റ്റർ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണു സ്വാഭാവിക വഴിയെങ്കിലും അവരും ഈ കേസിലെ കുറ്റവാളികൾക്കൊപ്പമാണ്. നിർണായകമായ തെളിവുകൾ ലഭിച്ചിട്ടും കേന്ദ്ര ഏജൻസികൾ മരവിച്ച അവസ്ഥയിലാണെന്നും കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം അനിവാര്യമാണെന്നും ഹർജിയിൽ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക