കൊച്ചി: മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അറസ്റ്റില്‍. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആറര മണിക്കൂറിനു മുകളില്‍ സമയം ചോദ്യം ചെയ്യല്‍ നീണ്ടു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും. ഇന്ന് രാവിലെ 11 മണി മുതലാണ് തട്ടിപ്പു കേസില്‍ പ്രതിയായ സുധാകരനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും സുധാകരനു മറുപടിയുണ്ടായിരുന്നില്ലെന്നു റിപ്പോര്‍ട്ടുകളുണ്ട്. 50,000 രൂപ ബോണ്ടില്‍ സുധാകരനെ ജാമ്യത്തില്‍ വിടും.
അറസ്റ്റ് വേണ്ടിവന്നാൽ ജാമ്യമനുവദിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി എം.ടി. ഷെമീറാണ് പരാതിനൽകിയത്. സുധാകരൻ മോൻസന്റെ കൈയിൽനിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക