നടൻ ശ്രീനാഥ് ഭാസിക്ക് തൽക്കാലം അംഗത്വം നൽകേണ്ടെന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണ. ശ്രീനാഥിനെതിരെ നിർമ്മാതാക്കളുടെ വിലക്ക് നിലനിൽക്കേയാണ് ‘അമ്മ’യുടെ നടപടി. നിർമ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കും. നടൻ ഷെയ്ൻ നിഗമും നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തുടർ ചർച്ചകളുമായി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനമായി.
ഏപ്രിലിലാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചിരുന്നു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലായിരുന്നു തീരുമാനം.
ഡേറ്റ് നൽകാമെന്നു പറഞ്ഞു നിർമാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും വട്ടംചുറ്റിച്ചുവെന്നും ഒരേസമയം പല സിനിമകൾക്കു ഡേറ്റ് കൊടുത്തു സിനിമയുടെ ഷെഡ്യൂളുകൾ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്നു ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചത്. നിർമാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ റജിസ്ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തിൽ തങ്ങൾക്കു റിസ്കെടുക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കിയതിനു പിന്നാലെയാണു ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക