മതഗ്രന്ഥങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും അവയെക്കുറിച്ചുള്ള സിനിമകള്‍ നിര്‍മ്മിക്കരുതെന്നും അലഹബാദ് ഹൈക്കോടതിയുടെ നിർദേശം. ആദിപുരുഷ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് പരാമര്‍ശം.
സിനിമയുടെ നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോടും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോടും (സിബിഎഫ്സി) കോടതി നിര്‍ദേശിച്ചു.
‘നിങ്ങള്‍ ഖുറാനും ബൈബിളും തൊടരുത്. ഒരു മതത്തെയും തൊടരുതെന്ന് ഞാന്‍ വ്യക്തമാക്കട്ടെ. ദയവായി മതങ്ങളെ തെറ്റായ വെളിച്ചത്തില്‍ കാണിക്കരുത്. കോടതിക്ക് മതമില്ല എന്നാണ് ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്, ശ്രീ പ്രകാശ് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞത്.
ചലച്ചിത്രനിര്മ്മാതാക്കള്ക്ക് പണം ഉണ്ടാക്കാന്‍ മാത്രമേ താല്പ്പര്യമുള്ളെന്ന് ജസ്റ്റിസ് ചൗഹാന് പറഞ്ഞു. ഖുര്‍ആനിനെക്കുറിച്ചുള്ള ഒരു ചെറിയ ഡോക്യുമെന്ററിയില്‍ പോലും തെറ്റായ ഭാഗങ്ങള്‍ കടന്നുകൂടിയാല്‍ വലിയ കോളിളക്കം സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യസൗഹാര്‍ദ്ദം തകര്‍ക്കാന്‍ എന്തെങ്കിലുമൊക്കെ തുടര്‍ച്ചയായി നടക്കുന്നുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.
ചിത്രം തങ്ങളെ വേദനിപ്പിച്ചുവെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ജഡ്ജിമാരില്‍ ഒരാള്‍ പറഞ്ഞു. സിനിമ മുഴുവനായി കാണാന്‍ കഴിയാതെ പോയവരുണ്ട്. രാമന്, ലക്ഷ്മണന്, സീത, ഹനുമാന് എന്നിവരില്‍ വിശ്വസിക്കുന്നവര്‍ക്ക് സിനിമ കാണാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക