കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ മലപ്പുറം ജില്ലയിൽ നാലുദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. അതിശക്തമായ മഴ ആയതിനാൽ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി.
ജില്ലാ താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂം തുറന്നതായും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങളും ദുരന്തനിവാരണ അതോറിറ്റി നൽകുന്നുണ്ട്.അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് മാറി താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം എന്നും അടച്ചിറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. സ്വകാര്യ- പൊതു ഇടങ്ങളിൽ ഉള്ള അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണു പോസ്റ്റുകൾ തകർന്നുവീണു ഉണ്ടാകാൻ ഇടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക