തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി. മുരുക്കും പുഴയ്ക്കും കടയ്ക്കാവൂരിനും മധ്യേ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട വിവിധ ട്രെയിനുകൾ വൈകി.
ചിറയിൻകീഴ് സ്റ്റേഷനിൽ ഒരു മണിക്കൂറിലേറെയാണ് വന്ദേഭാരത് നിർത്തിയിട്ടത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വേണാട്, ജനശതാബ്ദി, പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകളും വൈകി. ഇന്നു രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട സമ്പര്‍ക്ക് ക്രാന്തി ട്രെയിനിടിച്ചാണ് സ്ത്രീ മരിച്ചതെന്നാണ് വിവരം.
പെരുങ്ങുഴി റെയില്‍വേ സ്റ്റേഷനില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെ മറ്റു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു. പൊലീസെത്തി മൃതദേഹം മാറ്റിയതിനു പിന്നാലെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക