മുംബൈ: കൊവിഡിനുശേഷം ഇന്ത്യക്കാരിൽ തലവേദന വർധിക്കുന്നതായി പഠനം. സാമ്പത്തികതലസ്ഥാനമായി അറിയപ്പെടുന്ന മുംബൈയിലാണ് തലവേദനക്കാർ കൂടുന്നതെന്ന് പഠനറിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ചെന്നൈയും ഡൽഹിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബേയേഴ്സ് കൺസ്യൂമർ ഹെൽത്ത് ഡിവിഷന്റെ നേതൃത്വത്തിൽ ഹൻസ റിസർച്ച് രാജ്യവ്യാപകമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
മാനസികസമ്മർദമാണ് പ്രധാനമായും തലവേദന കൂടാൻ കാരണമാകുന്നതെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. സാമ്പത്തികപ്രശ്നങ്ങൾ, ജോലിസമ്മർദം, ആരോഗ്യപരമായ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇതിനു കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 15
സംസ്ഥാനങ്ങളിൽനിന്നുള്ള ചെറുതും വലുതുമായ 20 നഗരങ്ങളിൽ, 22 മുതൽ 45 വയസുവരെയുള്ള 5,310 പേരിലായിരുന്നു പഠനം നടത്തിയത്. സർവേയിൽ പങ്കെടുത്ത 93 ശതമാനം പേരും മാനസികപിരിമുറുക്കത്താലുള്ള തലവേദന കൂടിയതായി അഭിപ്രായപ്പെട്ടു. കഴിഞ്ഞവർഷം നടത്തിയ പഠനത്തിൽ ഡൽഹിയായിരുന്നു മുന്നിൽ. മുംബൈ രണ്ടാമതും ബെംഗളൂരു മൂന്നാമതുമായിരുന്നു.
കൊവിഡിന് ശേഷം മാനസികസമ്മർദം കൂടിയതെന്നും ഇക്കൂട്ടര്‍ പറയുന്നു. ജോലികളിൽ സൂക്ഷ്മശ്രദ്ധ കേന്ദ്രീകരിക്കുന്നത് വെല്ലുവിളിയാണെന്ന് 40 ശതമാനംപേർ ചൂണ്ടിക്കാട്ടുന്നു. തലവേദനയുണ്ടായാൽ അതിനെ നിസാരമായി കാണരുതെന്നും പ്രശ്നം കണ്ടെത്തി സ്വയം പരിഹരിക്കാൻ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം, ജോലിഭാരം കുറയ്ക്കുകയും ഓഫീസിലെയും കുടുംബത്തിലെയും ഉത്തരവാദിത്വം കുറയ്ക്കുകയും ചെയ്യുന്നത് തലവേദന കുറച്ചുകൊണ്ടുവരാൻ ഉത്തമമായിരിക്കുമെന്ന് 50 ശതമാനം പേർ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക