വ്യാജ വാർത്തകൾ നിരോധിക്കുന്നതിനുള്ള സ്വകാര്യ ബിൽ അവതരിപ്പിച്ച് ബിജെപി എംപി രംഗത്ത്. സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ബിജെപി എംപി മനോജ് കൊട്ടക് പുതിയ നിർദേശം മുന്നോട്ട് വച്ചത്.
വ്യാജ വാർത്തകൾ നൽകുന്നവർക്ക് ഏഴ് വർഷം വരെ തടവോ 10 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും നിർദേശിക്കുന്ന ബില്ലാണ് അദ്ദേഹം അവതരിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാർത്ത നിരോധന ബിൽ 2023 എന്ന പേരിൽ ഒരു സോഷ്യൽ മീഡിയ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാൻ ആണ് അദ്ദേഹം നിർദ്ദേശിച്ചതെന്നാണ് റിപ്പോർട്ട്.
കേന്ദ്ര ഐ ആന്റ് ബി മന്ത്രി അധ്യക്ഷനാകാൻ നിർദ്ദേശിച്ചിരിക്കുന്ന അതോറിറ്റി, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള രണ്ട് പ്രതിനിധികളും അതിന്റെ സെക്രട്ടറിയായി ഒരു ഐഎഎസ് ഉദ്യോഗസ്ഥനും ഉൾപ്പെടും.ഈ റെഗുലേറ്ററി അതോറിറ്റി മാസത്തിൽ രണ്ടുതവണയെങ്കിലും യോഗം ചേർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനുള്ള പൂർണമായ നിരോധനം ഉറപ്പാക്കണമെന്നും കരട് പ്രമേയം നിർദ്ദേശിക്കുന്നു.
ഇത് കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വ്യാജ വാർത്തകൾ പോസ്റ്റുചെയ്യുന്നതിന് ഏതെങ്കിലും സോഷ്യൽ മീഡിയ ഉപയോക്താവ് കുറ്റക്കാരനാണെന്ന് അതോറിറ്റി കണ്ടെത്തുകയാണെങ്കിൽ, (അയാൾ) ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടുമെന്നും കരട് ബിൽ നിർദ്ദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക