അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ കോൺഗ്രസ് പരാതി നൽകി. ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ച വിനായകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോൺഗ്രസ്(ഐ ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയാണ് അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
ഫേസ്ബുക്കിൽ ലൈവിൽ എത്തിയാണ് ഉമ്മൻചാണ്ടിക്കെതിരെ വിനായകൻ” ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം ഒക്കെ അവധി എന്നിങ്ങനെയുള്ള അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. വിനായകന്റെ ലൈവിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ താരം തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചുകൊണ്ട് വിനായകൻ ലൈവിൽ എത്തി പറഞ്ഞ പരാമർശങ്ങളുടെ ഉള്ളടക്കം ഇങ്ങനെ ;
“ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു.അതിനിപ്പോ ഞങ്ങൾ എന്തു ചെയ്യണം.നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക