തമിഴ് സിനിമയിൽ തമിഴ് താരങ്ങൾ മാത്രം അഭിനയിച്ചാൽ മതി എന്ന് വിചിത്ര നിലപാടുമായി തമിഴ് സാങ്കേതിക പ്രവർത്തകരുടെ സംഘടന ഫെഫ്സി( ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ). തമിഴ് സിനിമകളുടെ ചിത്രീകരണം ഇനിമുതൽ തമിഴ്നാട്ടിൽ മാത്രം നടത്തണം എന്ന ഉൾപ്പെടെ മറ്റു ചില നിർദ്ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. സംഘടന നിർദ്ദേശിച്ച കാര്യങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുന്നു.
നേരത്തെ തീരുമാനിച്ച സമയത്തിനകത്ത് ഷൂട്ടിംഗ് അവസാനിച്ചില്ലെങ്കിലും നേരത്തെ നിശ്ചയിച്ചിരുന്ന ഷൂട്ടിങ്ങിന്റെ ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിർമ്മാതാക്കൾക്ക് രേഖാമൂലം നൽകണം, സംവിധായകൻ കഥയുടെ രചയിതാവ് ആണെങ്കിൽ കഥയുടെ അവകാശത്തിന് പ്രശ്നമുണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നിങ്ങനെയാണ് സംഘടന പുറപ്പെടുവിക്കുന്ന മറ്റ് നിർദ്ദേശങ്ങൾ.
മറ്റു സിനിമ മേഖലയിൽ നിന്നുള്ള താരങ്ങളുടെ ഇടപെടൽ മൂലം ഫെഫ്സി അംഗങ്ങൾക്ക് സിനിമ ലഭിക്കുന്നില്ലെന്നും തമിഴ് സിനിമകളുടെ ഷൂട്ടിംഗ് തമിഴ്നാട്ടിൽ നിന്നും അകന്നു പോകുകയാണ് എന്നും ആരോപിച്ചാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം സംഘടന പുറപ്പെടുവിച്ചത്. രാജ്യത്തുതന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിൽ ഒന്നായ തമിഴ് സിനിമ ലോകത്ത് മലയാളി താരങ്ങളാണ് പലപ്പോഴും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. സൂപ്പർതാര ചിത്രങ്ങളുടെ ചിത്രീകരണം വിദേശരാജ്യങ്ങളിൽ ആണ് പലപ്പോഴും നടത്താറുള്ളത്.
ഏതായാലും ഫെഫ്സിയുടെ ഈ നിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. ഫെഫ്സി അംഗങ്ങളുടെ പരാതികളിൽ നിന്നും ഉടലെടുത്ത നിബന്ധനകളാണ് ഈ തീരുമാനം എന്നും ഇത് ഒരിക്കലും പ്രാവർത്തികമാകാൻ പോകുന്നില്ലെന്നും തമിഴകത്ത് നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നുണ്ട് എങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക