ഹരിയാനയിൽ അക്രമം ഉണ്ടായതിന് പിന്നാലെ രാജസ്ഥാനിലും സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. അൽവാർ ജില്ലയിലെ റോഡരികിലെ കടകൾ ഒരു സംഘം ആളുകൾ ചേർന്ന് അടിച്ചു തകർത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഹരിയാനയിലെ നുഹിൽ നടന്ന വർഗീയ സംഘർഷവുമായി ഇതിന് ബന്ധമുണ്ടെന്നാണ് പോലീസിന്റെ സംശയം.
പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും രാജസ്ഥാൻ പോലീസ് അറിയിച്ചു. മുൻകരുതൽ നടപടിയായി നുഹ് ജില്ലയുമായി അതിർത്തി പങ്കിടുന്ന ഭരത്പൂർ ജില്ലയിലെ നാല് തഹസിലുകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
പ്രാഥമിക വിവരം അനുസരിച്ച്, മതപരമായ മുദ്രാവാക്യം വിളിച്ച യുവാക്കൾ ഭിവാഡിയിലെ ഒരു ചിക്കൻ സെന്റർ ഉൾപ്പെടെ രണ്ടോ മൂന്നോ കടകൾ അടിച്ചു തകർത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തകർക്കപ്പെട്ട കടകൾ ന്യൂനപക്ഷ വിഭാഗത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനപാലനത്തിനായി കൂടുതൽ പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും, പ്രദേശത്ത് 24 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതായും ഭരത്പൂർ എസ്പി മൃദുൽ കചവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക