കോട്ടയം: കസ്റ്റഡിയിലെടുത്ത ആൺസുഹൃത്തിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് പൊലീസിനു നേരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം. ചങ്ങനാശ്ശേരി തൃക്കൊടിത്താനം എസ്.എച്ച്.ഒ. ജി.അനൂപ്, സി.പി.ഒ. ശെൽവരാജ് എന്നിവരുടെ നേരേയാണ് പെൺകുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്.
ഗോശാലപ്പറമ്പിൽ വിഷ്ണുവിന്റെ (19) അറസ്റ്റിനു പിന്നാലെയാണ് പ്രശ്നങ്ങളുണ്ടായത്. യുവാവിന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി പൊലീസിനു രഹസ്യവിവരംകിട്ടി. സംഭവം അന്വേഷിക്കാൻ തൃക്കൊടിത്താനം എസ്.എച്ച്.ഒ. അനൂപ് ഡ്രൈവർക്കൊപ്പം സ്ഥലത്തെത്തി. വിഷ്ണുവിനൊപ്പം പെൺകുട്ടിയുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിഷ്ണുവിനെ ജീപ്പിൽനിന്നു ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി അതിക്രമം നടത്തിയതെന്ന് എസ്.എച്ച്.ഒ. പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. സ്റ്റേഷനിൽനിന്നുമെത്തിയ ശെൽവരാജ് ജീപ്പിന്റെ സൈഡിൽനിൽക്കുമ്പോൾ പെൺകുട്ടി ജീപ്പിന്റെ ഡോറടച്ചു. ഡോറിനിടയിൽപ്പെട്ട് ശെൽവരാജിന്റെ കൈപ്പത്തിക്കു പരിക്കേറ്റു. ശെൽവരാജിനെ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക