സാങ്കേതിക വിദ്യയുടെ സ്വാധീനം മൂലം ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്.
32% ഇന്ത്യക്കാരുടെ ഉറക്കം കെടുത്തുന്നത് സ്മാര്‍ട്ട്ഫോണുകളാണെന്ന് പുതിയ പഠനം. ഫിലിപ്സിന്റെ നേതൃത്വത്തില്‍ നടത്തിയ ആഗോള സര്‍വേയിലാണ് വിവരങ്ങളുള്ളത്. കംപ്യൂട്ടറുകളും സ്മാര്‍ട്ട്ഫോണുകളുമാണ് വില്ലന്മാര്. ഇവയുടെ അമിത ഉപയോഗമാണ് ഉറക്കനഷ്ടത്തിന് കാരണം.
ഇതില്‍ 19 ശതമാനവും ജോലിസംബന്ധമായ ആവശ്യത്തെ തുടര്‍ന്നാണ് കമ്പ്യൂട്ടറുകള്‍ക്കും സ്മാര്‍ട്ട്ഫോണിനും മുന്നിലിക്കുന്നത്. മറ്റുള്ളവരാകട്ടെ ഗെയിമുകളും സിനിമയും മൂലവും.ആവശ്യമായ ഉറക്കം ലഭിക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ഥിരമായി എട്ട് മണിക്കൂറില്‍ താഴെ ഉറക്കം ലഭിക്കുന്നവരില്‍ വിഷാദരോഗം, ഉത്കണ്ഠ എന്നിവ കൂടുതലാകുമെന്ന് മുന്നറിയിപ്പുകളുണ്ട്. ജീവിത പ്രശ്നങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകുമെങ്കിലും ഉറക്കക്കുറവുള്ളവരില്‍ മനസിനെ പോസിറ്റീവാക്കി നിലനിര്‍ത്തുന്നതിനുള്ള കഴിവ് വലിയ തോതില്‍ കുറയുന്നു.
ഇത് മാനസിക പ്രശ്നങ്ങളിലേക്ക് പോലും നയിച്ചേക്കാം. കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണും ഉറക്കത്തെ ബാധിക്കുന്നുവെന്ന് കരുതുന്ന 26 ശതമാനം പേരുണ്ട്. ഉറക്കക്കുറവിന്റെ പ്രധാനകാരണം നിത്യജീവിതത്തിലെ പ്രശ്നങ്ങളാണെന്ന് തുറന്നുസമ്മതിക്കുന്ന 58 ശതമാനം പേരുമുണ്ട്. ഇന്ത്യ അടക്കമുള്ള 13 രാജ്യങ്ങളിലെ 15000പേരിലാണ് സര്‍വേ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക