മുംബൈ: ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനെ പിന്തുണച്ചതിൽ നടൻ ഷാരൂഖ് ഖാനെതിരെ പ്രതിഷേധം. നടന്റെ വസതിയായ മന്നത്തിന് മുന്നിലാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്. തുടർന്ന് മുംബൈ പൊലീസും മന്നത്തിന് മുന്നിൽ വിന്യസിച്ചു. ഇത്തരമൊരു പരസ്യത്തിൽ ഷാരൂഖ് അഭിനയിക്കാൻ പാടില്ലായിരുന്നെന്ന് പറഞ്ഞ് ശനിയാഴ്ച ഉച്ചമുതൽ ഒരുസംഘമാളുകൾ അദ്ദേഹത്തിന്റെ വസതിയായ മന്നത്തിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.
ഒരു ഓൺലൈൻ റമ്മി പോർട്ടൽ അടുത്തിടെ ഷാരൂഖ് ഖാനെ തങ്ങളുടെ ഗെയിംസ് പ്ലാറ്റ്ഫോമിന്റെ ബ്രാൻഡ് അംബാസഡറാക്കിയിരുന്നു. ആപ്പിനായി അദ്ദേഹം ഒരു പ്രൊമോയും ഷൂട്ട് ചെയ്തിരുന്നു. ഇതിനെതിരെ അൺടച്ച് യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണിപ്പോൾ പ്രതിഷേധം നടക്കുന്നത്. ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകൾക്കെതിരെയും ഓൺലൈൻ ഗെയിം പോർട്ടലുകൾക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘം അറിയിച്ചു.
ഈ പ്ലാറ്റ്ഫോമുകൾ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും അഴിമതി നിറഞ്ഞ സ്വാധീനം ചെലുത്തുന്നുവെന്നും പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്നത്തിന് ചുറ്റുമുള്ള പരിസരങ്ങളിൽ പ്രതിഷേധക്കാരെ തടയാൻ മുംബൈ പൊലീസ് സുരക്ഷയൊരുക്കുന്ന വീഡിയോയും സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക