ഡൽഹി: സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരും. ക്രിയാത്മക ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേസമയം പ്രത്യേക സമ്മേളനം നടക്കുന്ന സമയം ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി.
‘പതിനേഴാമത് ലോക്സഭയുടെ പതിമൂന്നാമത് സമ്മേളനവും രാജ്യസഭയുടെ 261മത് സമ്മേളനവും സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസമായി നടക്കും. പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’, മന്ത്രി വ്യക്തമാക്കി.
അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരിക്കും സമ്മേളനം ചേരുകയെന്ന് സൂചനയുണ്ട്. പക്ഷേ, പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഗണേശ ചതുർഥിയുടെ സമയത്ത് സെഷൻ വിളിച്ചത് നിർഭാഗ്യകരമാണെന്ന് രാജ്യസഭാ എംപിയും ശിവസേന (യുബിടി) നേതാവുമായ പ്രിയങ്ക ചതുർവേദി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക