ദുബൈ: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ നവംബറില്‍ തുറക്കുമെന്ന് അബുദാബി എയര്‍പോര്‍ട്ട് അതോറിറ്റി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനലുകളില്‍ ഒന്നാണ് യാത്രക്കാരെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നത്.
മിഡ്ഫീല്‍ഡ് ടെര്‍മിനലിന്റെ അവസാന ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈ വര്‍ഷം നവംബറില്‍ ഇവിടെ നിന്ന് വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും. വിമാനങ്ങളുടെ പരിശീലന പറക്കല്‍ ഇതിനകം പൂര്‍ത്തിയാക്കി. വിവിധ തലത്തിലുളള സുരക്ഷാ പരിശോധനയും പൂര്‍ത്തിയായി കഴിഞ്ഞു. മണിക്കൂറില്‍ പതിനൊന്നായിരം യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണ് പുതിയ ടെര്‍മിനല്‍. പ്രതിവര്‍ഷം നാല്‍പ്പത്തിയഞ്ച് ദശലക്ഷം ആളുകള്‍ ഇത് വഴി യാത്ര ചെയ്യും.
കൂടുതല്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനും വേഗത്തില്‍ ചരക്ക് നീക്കം സാധ്യമാക്കുന്നതിനും ആവശ്യമായ ആധുനിക ക്രമീകരണങ്ങളും പുതിയ ടെര്‍മിനലില്‍ ഉണ്ട്. എമിഗ്രേഷന്‍ നടപടികള്‍ക്കായി ഇന്റര്‍കണക്റ്റഡ് ബയോമെട്രിക് സംവിധാനം, സെല്‍ഫ് സര്‍വീസ് കിയോസ്കുകള്‍ ആധുനിക രീതിയിലുളള സെക്യൂരിറ്റി ചെക്ക് ഇന്‍ പോയിന്റുകള്‍ എന്നിവയും മിഡ്ഫീല്‍ഡ് ടെര്‍മിനലിന്റെ പ്രത്യേകതയാണ്. 2012-ല്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2017-ൽ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോയി.
1080 കോടി ദിര്‍ഹം മുതല്‍മുടക്കിലാണ് പുതിയ ടെര്‍മിനല്‍ സജ്ജമാക്കുന്നത്. മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ തുറക്കുന്നതോടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഭൂരിഭാഗം സര്‍വീസുകളും ഇവിടെ നിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക