മലപ്പുറം പെരിന്തൽമണ്ണയിൽ നിയന്ത്രണംവിട്ട ഇന്ധന ടാങ്കർ നിർമ്മാണം നടക്കുന്ന പാലത്തിൽ നിന്ന് ചതുപ്പിലേക്ക് മറിഞ്ഞു. സംഭവത്തിൽ ടാങ്കർ ലോറിയുടെ ഡ്രൈവർക്കും ക്ലീനർക്കും പരിക്ക് പറ്റി. പരിക്കേറ്റ ഇരുവരെയും പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 12.15 ഓടെയാണ് സംഭവം. നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാനപാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 30 കിലോമീറ്റർ റോഡ് പ്രവർത്തിയുടെ ഭാഗമായി പെരിന്തൽമണ്ണ ഊട്ടി റോഡിൽ മുണ്ടത്തപ്പാലം പൊളിച്ചു പുതുക്കി പണിയുന്നുണ്ട്. പാലം പണി നിലവിൽ പൂർത്തിയായി എങ്കിലും റോഡ് ഗതാഗതത്തിന് സജ്ജമാക്കിയിട്ടില്ല. പാലത്തിൽ മണ്ണ് കൂട്ടിയിട്ട് ആ ഭാഗത്ത് എതിരെ വന്ന വാഹനത്തിന്റെ വെളിച്ചത്തിൽ റോഡ് കാണാനാകാതെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
ചതുപ്പിലേക്ക് വീണതിനെ തുടർന്ന് ടാങ്കറിൽ നിന്ന് ഇന്ധനം ചോർന്നത് ചെറിയതോതിൽ ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി ബാബുരാജിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേന സ്ഥലത്തെത്തി അപകടാവസ്ഥ ഒന്നും തന്നെ ഇല്ലെന്ന് ഉറപ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക