തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബർ ആക്രമണകേസിൽ പ്രതിയായ ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ നന്ദകുമാറിനെ പൊലീസ് നാല് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തുമെന്ന് പൊലീസ് പറഞ്ഞു. നന്ദകുമാറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു.
ഫേസ്ബുക്ക് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അല്ലായിരുന്നു നന്ദകുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ കൊണ്ടുവന്നത്. പിന്നീട് ഇയാളുടെ സുഹൃത്താണ് ആ ഫോണ്‍ ഹാജരാക്കിയത്. ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും തിരികെ പോകുന്ന സമയത്തും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നന്ദകുമാര്‍ തയ്യാറായില്ല. ഹെല്‍മറ്റ് ധരിച്ചാണ് നന്ദകുമാര്‍ സ്റ്റേഷനിലേക്ക് പോയതും വന്നതും.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൂജപ്പുര പൊലീസ് ആണ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്. ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്റെതാണോ എന്ന് സ്ഥിരീകരിച്ച ശേഷം മാത്രം മതി ചോദ്യം ചെയ്യൽ എന്നുള്ള നിലപാടിലായിരുന്നു ആദ്യ ഘട്ടത്തിൽ പൊലീസ്. എന്നാൽ ഇതിനെച്ചൊല്ലി നിരന്തരം വാർത്തകളും വിമർശനങ്ങളും വന്നതോടെയാണ് ആദ്യം ചോദ്യം ചെയ്യൽ നടപടി പൂർത്തിയാക്കാം എന്ന നിലപാടിലേക്ക് പൊലീസ് എത്തിയത്.
ഇടതു സ്ഥാനാർത്ഥി ഇനിയെങ്കിലും നുണപ്രചരണം അവസാനിപ്പിക്കണമെന്ന് അച്ചു ഉമ്മൻ പറഞ്ഞിരുന്നു, ചെളിവാരിയെറിഞ്ഞ് വോട്ട് പിടിക്കുന്നത് സ്വയം വിശ്വാസമില്ലാത്തതുകൊണ്ട് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് പുതുപ്പള്ളിയിൽ. ഇതുപോലെ അനുകൂല സാഹചര്യം മുൻപുണ്ടായിട്ടില്ല. തികഞ്ഞ വിജയപ്രതീക്ഷ ഉണ്ടെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക