ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനും വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന ആദ്യ മേഖലാതല അവലോകനയോഗത്തിന് സെപ്റ്റംബർ 26ന് തിരുവനന്തപുരം ജില്ലയിൽ തുടക്കം കുറിക്കും.
സെപ്റ്റംബർ 26ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ആദ്യ അവലോകന യോഗത്തിൽ രാവിലെ 9.30 മുതൽ 1.30 വരെ പ്രമുഖ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനവും വൈകിട്ട് 3.30 മുതൽ അഞ്ചു മണി വരെ പോലീസ് ഓഫീസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്നങ്ങളും അവലോകനം ചെയ്യും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനയോഗമാണ് സെപ്റ്റംബർ 26ന് നടക്കുന്നത്. സെപ്റ്റംബർ 29ന് മലപ്പുറം, തൃശൂർ, പാലക്കാട്, ജില്ലകളുടെ അവലോകനയോഗം തൃശ്ശൂർ ജില്ലയിലെ ഈസ്റ്റ് ഫോർട്ട് ലൂർദ് ചർച്ച ഹാളിലും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകനയോഗം ഒക്ടോബർ മൂന്നിന് എറണാകുളം ബോൾഗാട്ടി പാലസിലും നടക്കും.
കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളുടെ അവലോകനയോഗം ഒക്ടോബർ അഞ്ചിന് കോഴിക്കോട് മറീന കൺവെൻഷൻ സെന്ററിൽ ചേരും. ജില്ലാ കളക്ടർമാർക്കാണ് മേഖലാതല അവലോകനയോഗങ്ങൾക്കുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള ചുമതല. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക