ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസ്സായിരുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മാങ്കൊമ്പ് എന്ന സ്ഥലത്ത് താമസമാക്കിയ അദ്ദേഹം 1925 ഓഗസ്റ്റ് 7ന് തമിഴ്നാട്ടിലെ കുംഭ കോണത്താണ് ജനിച്ചത്.
നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദനശേഷിയുള്ള വ്യക്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്ത അദ്ദേഹം ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ച നൽകുകയായിരുന്നു. മീന ഭൂത ലിംഗമാണ് എം എസ് സ്വാമിനാഥന്റെ ഭാര്യ. ഡോ സൗമ്യ, മധുര, നിത്യ എന്നിവർ മക്കളാണ്.
ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യകണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായി ടൈം മാഗസിൻ അവലോകനത്തിൽ ഇന്ത്യയിൽ നിന്നും മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ എന്നിവരോടൊപ്പം ഉൾപ്പെട്ടത് എം എസ് സ്വാമിനാഥൻ മാത്രമാണ്. സ്ഥിരം ഭക്ഷണ സുരക്ഷയ്ക്ക് ഉതകുന്ന സുസ്ഥിര കൃഷിക്ക് വേണ്ടി ഹരിതവിപ്ലവം നിത്യഹരിത വിപ്ലവം ആകേണ്ടതുണ്ട് എന്ന അദ്ദേഹത്തിന്റെ ശുപാർശ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറൽ, ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ല് ഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മീഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.
ലക്ഷക്കണക്കിന് മനുഷ്യർ പട്ടിണി മൂലം മരിക്കുന്നതിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹം 1943 ബംഗാൾ ക്ഷാമകാലത്ത് ലോകത്തെ വിശപ്പ് നിർമ്മാർജ്ജനം ചെയ്യുന്നതിനായി തന്റെ ജീവിതം അർപ്പിച്ചു. പഴയ മഹാരാജാസ് കോളേജിൽ നിന്നും ജന്തു ശാസ്ത്രത്തിൽ ബിരുദം നേടിയ സ്വാമിനാഥൻ ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്ങിൽ തന്റെ പഠനം തുടരുകയും ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി വളരുകയും ചെയ്തു.
പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൺ, റമൺ മഗ്സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക