പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ സംസ്ഥാനത്ത് ഈ മാസം സജ്ജമാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷൻ വഴി 108 നമ്പറിൽ വിളിക്കാതെ തന്നെ ആംബുലൻസ് സേവനം ലഭ്യമാക്കാൻ കഴിയും.
ആംബുലൻസ് സേവനംആവശ്യമുള്ള വ്യക്തിയുടെ മൊബൈൽ ഫോൺ ജിപിഎസ് ഉപയോഗിച്ച് അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലൻസിലേക്ക് കൈമാറാൻ സാധിക്കുമെന്നതിനാൽ കാലതാമസം ഒഴിവാക്കാനും ഇത് സഹായിക്കും. നാലുവർഷമായി കേരള സംസ്ഥാനത്ത് കനിവിന്റെ 108 ആംബുലൻസ് പദ്ധതി നിലവിലുണ്ട്. 3,45,867 കോവിഡ് അനുബന്ധ ട്രിപ്പുകളും 198 നിപ്പ അനുബന്ധ ട്രിപ്പുകളും അടക്കം ആകെ 7,89,830 ട്രിപ്പുകൾ കനിവ് ആംബുലൻസ് പദ്ധതിയിലൂടെ നടത്തി.
കനിവ് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 316 ആംബുലൻസുകളിലായി 1300 ഓളം ജീവനക്കാർ പദ്ധതിയുടെ ഭാഗമായി ഉണ്ട്. 1,17,668 ട്രിപ്പുകളുമായി തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം 108 ആംബുലൻസുകൾ ഓട്ടം നടത്തിയത്. 23,006 ട്രിപ്പുകളുമായി ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് ആംബുലൻസുകൾ ഓടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക