സ്കൂൾ പരിസരങ്ങളിൽ സുരക്ഷിതമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തി. സ്കൂൾ പരിസരങ്ങളിലുള്ള കടകളിൽ മിഠായികളിലും സിപ്പ് അപ്പുകളിലും കൃത്രിമ നിറം ചേർത്ത് വിൽക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. പരിശോധനയിൽ 81 കടകൾക്കെതിരെ വിവിധ കാരണങ്ങളാൽ അടച്ചുപൂട്ടൽ നടപടി സ്വീകരിച്ചു.
ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് 138 കടകൾക്ക് നോട്ടീസ് നൽകുകയും 124 സ്ഥാപനങ്ങൾക്ക് റെറ്റിഫിക്കേഷൻ നോട്ടീസ് നൽകുകയും 110 കടകളിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും 719 സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ സ്കൂൾ പരിസരങ്ങളിൽ ഉള്ള 2792 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായും ആരോഗ്യമന്ത്രി അറിയിച്ചു.
മിഠായികൾ, ശീതള പാനീയങ്ങൾ, ഐസ്ക്രീമുകൾ, സിപ്പ് അപ്പ്, ചോക്ലേറ്റ്, ബിസ്ക്കറ്റ് എന്നിവയുടെ ഗുണനിലവാര പരിശോധനയാണ് നടന്നത്. കുട്ടികളെ ലക്ഷ്യം വെച്ച് ഗുണനിലമാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്കൂൾ പരിസരങ്ങളിലെ കടയുടമകളെല്ലാവരും വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ് എന്നും കടകളിൽ ലഭ്യമായ ഇത്തരം വസ്തുക്കൾ നിർമ്മിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും പൂർണമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട് എന്നും ആരോഗ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക