ഗാസ: ഗാസ നിവാസികള്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തേക്ക് മാറണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതായി യുഎന്‍. 11 ലക്ഷത്തോളം വരുന്ന ഗാസ നിവാസികള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണത്തെത്തുടര്‍ന്ന് ഗാസയില്‍ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് അതിര്‍ത്തിക്ക് സമീപം ഇസ്രേലി ടാങ്കുകള്‍ യുദ്ധസജ്ജരായി നിലയുറപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഈ മുന്നറിയിപ്പ് ഗാസയിലേക്കുള്ള കരയാക്രമണത്തിന് മുന്നോടിയായേക്കാമെന്നാണ് സൂചന. അതേസമയം, ജനങ്ങളെ ഇത്തരത്തില്‍ മാറ്റുന്നത് ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് യുഎന്നിന്റെ മുന്നറിയിപ്പ്. വീണ്ടും മാനുഷിക ദുരന്തങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ഇസ്രയേലിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നും യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വ്യക്തമാക്കി.
ഇസ്രയേല്‍ സൈന്യത്തിന്റെ ഉത്തരവ് എല്ലാ യുഎന്‍ ജീവനക്കാര്‍ക്കും സ്കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവയുള്‍പ്പെടെ യുഎന്‍ സൗകര്യങ്ങളില്‍ അഭയം പ്രാപിച്ചവര്‍ക്കും ബാധകമാണെന്ന് ഡുജാറിക് പറഞ്ഞു. വ്യോമാക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞ ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് യുഎന്‍ ഭക്ഷ്യസംഘടന അറിയിച്ചു. 50,000 ഗര്‍ഭിണികള്‍ കുടിവെള്ളം പോലുമില്ലാതെ കഴിയുകയാണെന്നും യുഎന്‍ അറിയിച്ചു. ഗാസയിലെ 34 ആരോഗ്യകേന്ദ്രങ്ങളാണ് ആക്രമണം നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക