ജനീവ: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും മാനുഷികസഹായം എത്തിക്കാന്‍ വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ വോട്ടിനിടാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി റഷ്യയും ബ്രസീലും തയാറാക്കിയ കരടുപ്രമേയം തിങ്കളാഴ്ച സമര്‍പ്പിച്ചു. റഷ്യയുടെ കരടുപ്രമേയം അടിയന്തരമായി വെടിനിര്‍ത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ മാനുഷിക സഹായം എത്തിക്കണമെന്നാണ് ബ്രസീലിന്റെ ആവശ്യം.
ബ്രസീല്‍ ഹമാസ് ആക്രമണത്തെ പേരെടുത്ത് അപലപിക്കുമ്പോള്‍ റഷ്യന്പ്രമേയത്തില് ഹമാസിന്റെ പേര് പറയുന്നില്ല. ഇരുപ്രമേയങ്ങളും സാധാരണക്കാര്‍ക്ക് നേരെയുള്ള അതിക്രമത്തെ അപലപിക്കുകയും തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ പ്രമേയം പാസാവണമെങ്കില്‍ 15 അംഗങ്ങളില്‍ ഒമ്പത് രാജ്യത്തിന്റെയെങ്കിലും പിന്തുണ ആവശ്യമാണ്. ബ്രിട്ടന്, ചൈന, ഫ്രാന്‍സ്, റഷ്യ, യു.എസ് എന്നീ സ്ഥിരാംഗങ്ങള്‍ക്ക് വീറ്റോ അധികാരവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക