പമ്പയിലെ പുരോഹിത നിയമന ക്രമക്കേടിൽ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാൻ കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. ക്രിമിനൽ പശ്ചാത്തലം ഉള്ളവരുടെ വിശദാംശങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ട കോടതി ഏതൊക്കെ കേസുകളിൽ ആണ് പ്രതിയായത് എന്നും എത്രപേർ പ്രതിസ്ഥാനത്തുണ്ടെന്നും വ്യക്തമാക്കാനും ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബോർഡ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാർക്ക് മാത്രമാണ് പിതൃ പൂജ നടത്തുന്ന ബലിത്തറകളിലെ നിയമനം എന്നും കഴിഞ്ഞ നാലു വർഷമായി കരാർ ലഭിക്കുന്നത് ഒരേ ആളുകൾക്കാണ് എന്നും രേഖകൾ വ്യക്തമാക്കുന്നു. ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ടാണ് ബലിത്തറകളിലെ പുരോഹിത നിയമനം നടന്നത്.
2020 മുതൽ ദേവസ്വം ബോർഡ് ബലിത്തറ നടത്താൻ കരാർ ലഭിക്കുന്നത് ഒരേ ആളുകൾക്കാണ് എന്നും ഓരോ വർഷവും ലിസ്റ്റിലെ ക്രമ പട്ടികയിൽ മാറ്റം ഉണ്ടാകുമെങ്കിലും ഇവർക്ക് നിയമനം ലഭിക്കുന്നുവെന്നും ആരോപണമുണ്ട്. ഈ വർഷം കരാർ ലഭിച്ച 19 പേരിൽ 11 പേരും കഴിഞ്ഞ നാലു വർഷമായി സ്ഥിരമായി നിയമിക്കപ്പെടുന്നവരാണ്.
പുരോഹിത നിയമനത്തിനായി 75 അപേക്ഷകൾ ലഭിച്ചതിൽ 8 പുതുമുഖങ്ങൾക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി നിയമനം ലഭിക്കുന്നവർക്ക് കിട്ടുന്ന മാർക്കും പുരോഹിതർ നൽകുന്ന ക്വട്ടേഷൻ തുകയും വെളിപ്പെടുത്താതെയാണ് ഇത്തവണ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക