ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന് റേഞ്ചേഴ്സ് വെടിയുതിര്‍ത്തതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു. അര്‍ണിയ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. ജവാനെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചു.
രാത്രി എട്ട് മണിയോടെയാണ് പാക് സൈന്യം വെടിവയ്പ്പ് ആരംഭിച്ചത്. വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണെന്നും പാകിസ്ഥാന് റേഞ്ചര്‍മാര്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ ആക്രമണത്തിന് ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിക്കുകയാണെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ഒക്ടോബര്‍ 17 ന് അര്‍ണിയ സെക്ടറില്‍, റേഞ്ചേഴ്സ് പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പിലും രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേറ്റിരുന്നു. അതിന് സമാനമായ സംഭവമാണ് ഇപ്പോഴും നടന്നത്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ (എല്‍ഒസി) എല്ലാ വെടിനിര്‍ത്തല്‍ കരാറുകളും കര്‍ശനമായി പാലിക്കാന്‍ ലക്ഷ്യമിട്ട് 2021 ഫെബ്രുവരി 25 ന് ഇന്ത്യയും പാകിസ്ഥാനും കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഈ കരാര്‍ നിരവധി തവണയാണ് ലംഘിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക