ടെല്‍ അവീവ്: ഗാസയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കാനാവില്ലെന്ന് ഹമാസ്. റഷ്യയിലുള്ള ഹമാസ് പ്രതിനിധി സംഘമാണ് നിലപാട് വ്യക്തമാക്കിയത്. ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി കരയുദ്ധത്തിലേക്ക് കടക്കുകയാണ്. റഷ്യന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഹമാസ് പ്രതിനിധി സംഘാംഗം അബു ഹമിദ് ബന്ദികളുടെ മോചനത്തിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഹമാസിന്റെ പക്കല്‍ ബന്ദികളായി നിരവധി പേരുണ്ട്. അതില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ബന്ദികള്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താന്‍ സമയം ആവശ്യമാണെന്നും ഹമാസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 229 പേര് ഹമാസിന്റെ പക്കല്‍ ബന്ദികളായി ഉണ്ടെന്നാണ് ഇസ്രയേല്‍ സൈന്യം നല്കുന്ന കണക്കുകള്‍. ഇവരെ ഗാസ മുനമ്പില്‍ തടങ്കലില്‍ വച്ചിരിക്കുകയാണെന്നാണ് ഇസ്രയേല്‍ നിഗമനം.
ഗാസയ്ക്ക് മേലുള്ള ആക്രമണം ഇരുപത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മരണ സംഖ്യ ഏഴായിരം പിന്നിട്ടതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഗാസാ തെരുവില്‍ നിന്നും തിരിച്ചറിയാത്ത ആയിരത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി യുഎന്‍ ഏജന്‍സികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അല്‍ അഖ്സ പള്ളിക്ക് സമീപം കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ് ഇസ്രയേല്‍ പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക