ഗാസ: ഗാസയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ വീണ്ടും ലഭിച്ചു തുടങ്ങി. ഇസ്രയേലിന്റെ കരയാക്രമണത്തെത്തുടര്ന്ന് നഷ്ടമായ സേവനങ്ങളാണ് ഞായറാഴ്ചയോടു കൂടി ലഭിച്ചു തുടങ്ങിയത്. കുറേ ആളുകളുടെ ഫോണുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി ഗാസയില്‍ ഇന്റര്‍നെറ്റ്, ടെലികോം സൗകര്യങ്ങള്‍ നല്കുന്ന കമ്പനികള്‍ അറിയിച്ചു.
ഇന്റര്‍നെറ്റ്, മൊബൈല്‍ സൗകര്യങ്ങള്‍ റദ്ദായതോടെ ഗാസ പൂര്‍ണമായി ഒറ്റപ്പെട്ടനിലയിലായിരുന്നു. അന്താരാഷ്ട്ര സിം കാര്‍ഡുകളും ഉപഗ്രഹ ഫോണുകളുമുള്ള ചിലരാണ് ഈ ദിവസങ്ങള്‍ ഗാസയിലെ സ്ഥിതിഗതികള്‍ പുറം ലോകത്തെത്തിച്ചത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയ്ക്കടുത്ത് ശനിയാഴ്ച രാത്രി ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.
ആശുപത്രിയ്ക്കടിയില്‍ ഹമാസിന്റെ ഭൂഗര്‍ഭ രഹസ്യകേന്ദ്രം ഉണ്ടെന്നാണ് ഇസ്രയേലിന്റെ ആരോപണം. എന്നാല്‍ ആശുപത്രിയില്‍ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചുള്ള പ്രചാരണമാണിതെന്ന് ഹമാസ് വ്യക്തമാക്കി. ഗാസ സിറ്റിയിലെ അല്‍ കുദ്സ് ആശുപത്രി ഒഴിയാന്‍ ഇസ്രയേല്‍ സൈന്യം ഞായറാഴ്ച നിര്‍ദേശം നല്‍കിയതായി ജീവകാരുണ്യ സംഘടനയായ പലസ്തീനിയന്‍ റെഡ് ക്രെസന്റ് പറഞ്ഞു. 12,000 പേര് അഭയംതേടിയിരിക്കുന്ന ഈ ആശുപത്രിയില്‍ ഒട്ടേറെ രോഗികളുമുണ്ട്. ഈ ആശുപത്രിക്ക് 50 മീറ്റര്‍ അടുത്തായി വ്യോമാക്രമണമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക