തിരുവനന്തപുരം: നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. പ്രതിപക്ഷനേതാവും മറ്റ് പാർട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
ലോക്സഭ തെരെഞ്ഞടുപ്പ് അടുത്തിരിക്കെ ഉണ്ടായ സ്ഫോടനത്തെ ഗൗരവമായിട്ടാണ് സർക്കാർ കാണുന്നത്. ആരാധനസമയത്ത് ഉണ്ടായ അക്രമം ആയത് കൊണ്ട് വൈകാരികത ആളിക്കത്തിക്കാന്‍ ചില കക്ഷികള്‍ ശ്രമിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോർട്ട് സർക്കാരിന് കിട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സർവ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.
അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. എറണാകുളം ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ബോംബ് സ്ഫോടനത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരി ഉൾപ്പടെ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനം നടത്തിയ മാർട്ടിനെ പൊലീസ് ഇന്നും വിശദമായി ചോദ്യം ചെയ്യും. സംഭവ സ്ഥലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും സന്ദർശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക