കളമശ്ശേരി സ്ഫോടന കേസ് പ്രതിയായ ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതിക്കെതിരെ യുഎപിഎ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് കൊലപാതകം ഗൂഢാലോചന വധശ്രമം എന്നി വകുപ്പുകൾ കൂടി ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ കൃത്യം നടത്തിയ ശേഷം ഉച്ചയോടു കൂടി മാർട്ടിൻ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി കുറ്റസമ്മതം നടത്തിയിരുന്നു. അതിനു പിന്നാലെ മൊബൈൽ ഫോണിലെ വിവരങ്ങൾ, ഇയാൾ കൺവെൻഷൻ സെന്ററിൽ എത്തിയതിന്റെ തെളിവുകൾ എന്നിവ പോലീസ് ശേഖരിക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ മാർട്ടിനെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്നും അതിനുശേഷം ആയിരിക്കും തെളിവെടുപ്പ് നടത്തുക എന്ന പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെ 9.40ന് കളമശ്ശേരിയിലെ സ്ഫോടനം നടന്ന കൺവെൻഷൻ സെന്ററിൽ എത്തിയ ഇയാൾ ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗർ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു. യഹോവ സാക്ഷികളോടുള്ള എതിർപ്പു മൂലമാണ് താൻ സ്ഫോടനം നടത്തിയത് എന്ന് തുടർന്ന് നടത്തിയ ഫേസ്ബുക്ക് ലൈവിലൂടെ ഇയാൾ പറഞ്ഞിരുന്നു.
ഇന്റർനെറ്റിൽ നിന്നും ബോംബ് നിർമ്മാണ പ്രക്രിയ പഠിച്ചു എന്ന മാർട്ടിന്റെ മൊഴിയെ അടിസ്ഥാനമാക്കി ഇയാളുടെ യൂട്യൂബ് ലോഗിൻ വിവരങ്ങൾ അടക്കം പോലീസ് പരിശോധിച്ചു. ഏകദേശം രണ്ടായിരത്തിലധികം വരുന്ന ആളുകളാണ് ഈ മാസം 27 മുതൽ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാസമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെ സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്ററിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക