മലപ്പുറം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കെ സുധാകരന്റെ ‘പട്ടി’ പരാമര്‍ശത്തില്‍ കടുത്ത രോഷം പ്രകടമാക്കിയ സലാം, കെ സുധാകരന് മാത്രമല്ല ഏത് നേതാവായാലും പ്രതികരണങ്ങളില്‍ മാന്യത കാണിക്കണമെന്ന് ഓര്‍മിപ്പിച്ചു. മൃഗങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഇടപെടുന്നില്ലെന്നും പിഎംഎ സലാം പറഞ്ഞു.
ഇടി മുഹമ്മദ് ബഷീറിന്റെ പരാമര്‍ശത്തില്‍, അടുത്ത ജന്മത്തില് പട്ടിയാകുമെന്ന് കരുതി ഇപ്പോഴേ കുരയ്ക്കേണ്ടതില്ലെന്ന കെ സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം എന്തു പറഞ്ഞാണ് അതു പറഞ്ഞതെന്ന് അറിയില്ല. മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുളില്‍ മാന്യത കാണിക്കണം. ഇത് പലതവണ പറഞ്ഞിട്ടുണ്ട്. സുധാകരന്റെ പ്രസ്താവന യുഡിഎഫ് നേതൃത്വം പരിശോധിക്കണമെന്നും സലാം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിപിഐഎമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തി തീരുമാനമെടുക്കുമെന്ന് പിഎംഎ സലാം പറഞ്ഞു. ഈ വിഷയമൊരു സാമുദായിക താത്പര്യമല്ല. ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്നമല്ല. ലോകം മുഴുവന്‍ പലസ്തീന് പ്രശ്നത്തിനൊപ്പം നില്‍ക്കുന്നുണ്ടെന്നും പി എം എ സലാം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക