തിരുവനന്തപുരം: ലാവ്ലിന് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പണമുണ്ടാക്കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പണം വാങ്ങിയത് പിണറായി അല്ലെന്നും പാര്‍ട്ടിക്കാണ് പണം കിട്ടിയതെന്നും സുധാകരൻ പറഞ്ഞു. ലാവ്ലിന് കേസില്‍ വിധി പറയരുതെന്ന് ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്. കേസില്‍ വിധി പറയാന്‍ ജഡ്ജിമാര്‍ക്ക് ഭയമാണെന്നും കെ സുധാകരന് പറഞ്ഞു.
ലാവ്ലിന് കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്ന സംഭവത്തില്‍ കോടതിക്കെതിരെയും കെ സുധാകരൻ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഭരണകൂടത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. ജഡ്ജിമാര്‍ക്ക് പോലും ഭയപ്പാടുണ്ടാകുന്ന സാഹചര്യമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അതേസമയം, കോണ്‍ഗ്രസിന്റെ സംഘടനാശേഷി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കെ സുധാകരന് പറഞ്ഞു. നിലവിലെ സംഘടനാശേഷി കൊണ്ട് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ല. രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കണമെന്നും കെ സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക