ആലപ്പുഴ: കുട്ടനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കർഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന് വി ഡി സതീശന് ആരോപിച്ചു. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം നല്‍കാത്തത് കര്‍ഷകരുടെ ലോണിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ആളാണ് ആത്മഹത്യ ചെയ്ത പ്രസാദ് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇനിയും ഇതേ സമീപനം സര്‍ക്കാര്‍ തുടരുകയാണെങ്കിൽ കര്‍ഷക ആത്മഹത്യ വര്‍ധിക്കുമെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളത്. വലിയ കടക്കെണിയിലേക്കാണ് കേരളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്.
ഒരാവശ്യത്തിനും നല്കാന് സര്‍ക്കാരിന്റെ കൈവശം പണമില്ല. സാമൂഹ്യ സുരക്ഷാ പെന്ഷന് 4 മാസമായി കൊടുത്തിട്ടില്ല. രണ്ട് വയോധികര്‍ അതിനായി തെരുവിലിറങ്ങി ഭിക്ഷയെടുക്കേണ്ടിവരെ വന്നു. 80 വയസുകഴിഞ്ഞ ഈ പാവപ്പെട്ട സ്ത്രീകളെയാണ് സിപിഐഎം സൈബര്‍ സെല്ലുകള്‍ ആക്രമിക്കുന്നത്. പണമില്ലാത്തതില്‍ കേന്ദ്രത്തെയാണ് സർക്കാർ കുറ്റപ്പെടുത്തുന്നത്. ജനങ്ങളെ വിഡ്ഡികളാക്കരുതെന്നും വി ഡി സതീശന് വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക