പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിയിൽ ത്രിസന്ധ്യയ്ക്കു ദേവരഥങ്ങൾ മുഖാമുഖം എത്തുന്നതോടെ കൽപാത്തി ദേവരഥ സംഗമമാകും. വൈകീട്ടാണ് പ്രസിദ്ധമായ ദേവരഥ സംഗമം. ആ കാഴ്ച കണ്ടു തൊഴാൻ പതിനായിരങ്ങൾ ഒഴുകിയെത്തും.
മൂന്നാം തേരുത്സവ ദിവസമായ ഇന്ന് പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാളിന്റെയും ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ തേരും ആഗ്രഹാര വീഥിയിൽ പ്രയാണം നടത്തും. ഇന്നു രാവിലെയാണ് രഥാരോഹണം. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ ഇന്നു രാവിലെ ഒമ്പതിന് വേദപാരായണ സമാപനത്തിനുശേഷം പത്തരയ്ക്കും പതിനൊന്നിനും ഇടയ്ക്കാണ് രഥാരോഹണം.
വിശാലാക്ഷിസമേതനായ വിശ്വനാഥസ്വാമിയും മക്കളായ ഗണപതിയും വള്ളിദൈവാനസമേത സുബ്രഹ്മണ്യസ്വാമിയും ലക്ഷ്മി നാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ രഥങ്ങളുമാണ് ഇന്ന് വൈകിട്ട് കുണ്ടമ്പലത്തിനു മുന്നിൽ സംഗമിക്കുക.
പുതിയ കൽപ്പാത്തി മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥാരോഹണം ഇന്നലെ നടന്നു. അതെസമയം, രഥോത്സവത്തോട് അനുബന്ധിച്ച് പാലക്കാട് താലൂക്കിൽ ജില്ലാ കലക്ടർ ഇന്ന് പ്രാദേശിക അവധി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക