ഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗവര്‍ണറര്‍ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും, സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറലും, മുതിര്‍ന്ന മലയാളി അഭിഭാഷകനുമായ കെ.കെ. വേണുഗോപാലും ഹാജരാകും.
രണ്ട് വര്‍ഷം പിന്നിട്ട മൂന്ന് ബില്ലുകളടക്കം എട്ടെണ്ണത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം. കഴിയാവുന്നത്ര വേഗത്തില്‍ തീരുമാനമെടുക്കണമെന്ന ഭരണഘടന അനുച്ഛേദം 200ലെ വ്യവസ്ഥ പാലിക്കപ്പെടണം. ബില്ലുകള്‍ എത്രകാലം ഗവര്‍ണര്‍ക്ക് കൈവശം വയ്ക്കാമെന്നതില്‍ വ്യക്തതയും തേടിയേക്കും.
പഞ്ചാബ്, തെലങ്കാന സര്‍ക്കാരുകള്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്ജിയിലേതിനു സമാനമായി കേരള ഗവര്‍ണര്‍ക്കെതിരേയും സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷ പരാമര്ശമുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം, തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്.എന്‍. രവിക്കെതിരെ സ്റ്റാലിന് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക