സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസ്സിലേക്ക് വിദ്യാർഥികളെയും സ്കൂൾ ബസ്സുകളെയും അയക്കരുത് എന്ന നിർദേശവുമായി ഹൈക്കോടതി. സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ നവ കേരള സദസ്സിൽ പങ്കെടുപ്പിക്കണമെന്ന് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത മുസ്ലിംലീഗിന്റെ സ്റ്റുഡൻസ് ഫെഡറേഷൻ പ്രസിഡന്റ് പി കെ നവാസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത ഒരു പരിപാടിക്കും കുട്ടികളെ അയക്കരുതെന്ന് പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും നിർദ്ദേശം നൽകിയത്.
ഇത്തരം ഉത്തരവിടാൻ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് അധികാരമില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്നതാണ് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും എന്ന് കോടതി വ്യക്തമാക്കി. സർക്കാറിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് 21ലെ തുടർ ഉത്തരവിലൂടെ പിൻവലിച്ചിട്ടുണ്ട് എന്നും മറ്റു ജില്ലകളിലും കുട്ടികളെ പങ്കെടുപ്പിക്കില്ലെന്നും കോടതിയെ അറിയിച്ചു.
ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം നവ കേരള സദസ്സിലേക്ക് എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് പ്രധാനാദ്ധ്യാപകർക്ക് നൽകിയ നിർദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാൽ മതിയെന്നും അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടരുത് എന്നും നിർദ്ദേശിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക