തിരുവനന്തപുരം: ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ ഷവര്‍മ വില്‍പ്പന നടത്തിയ 148 സ്ഥാപനങ്ങള്‍ പൂട്ടിച്ചു. സംസ്ഥാനത്താകെ 1,287 കേന്ദ്രങ്ങളില്‍ 88 സ്ക്വാഡുകളായി തിരിഞ്ഞ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്കി.
അതുപോലെ മയോണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. പൊടിയും കയറുന്ന രീതിയില്‍ തുറന്ന സ്ഥലങ്ങളില്‍ ഷവര്‍മ കോണുകള്‍ വയ്ക്കാന്‍ പാടില്ല.
ഷവര്‍മ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഫ്രീസറുകള്‍ 18 ഡിഗ്രി സെല്‍ഷ്യസിലും ചില്ലറുകള്‍ നാല് ഡിഗ്രി സെല്‍ഷ്യസിലും പ്രവര്‍ത്തിപ്പിക്കണം. താപനില പരിശോധിക്കാന്‍ മോണിറ്ററിംഗ് റിക്കോര്‍ഡ്സ് കടകളില്‍ വേണം തുടങ്ങിയ നിബന്ധനകളൊന്നും ഷവര്‍മ വില്പന കേന്ദ്രങ്ങള്‍ പാലിക്കുന്നില്ല. മയോണൈസിനായി പാസ്ച്വറൈസ് ചെയ്ത മുട്ടകളോ അല്ലെങ്കില്‍ പാസ്ച്വറൈസ്ഡ് മയോണൈസോ മാത്രം ഉപയോഗിക്കുക. മയോണൈസുകള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സാധാരണ ഊഷ്മാവില്‍ വയ്ക്കരുത്.
പാസ്ച്വറൈസ് ചെയ്ത മയോണൈസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍, ഒരിക്കല്‍ കവര്‍ തുറന്ന് ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നത് നാല് ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ സൂക്ഷിക്കണം. രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ പായ്ക്കറ്റ് പൊട്ടിച്ച മയോണൈസ് ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക