കൊച്ചി: കുസാറ്റ് അപകടത്തിൽ മരിച്ച രണ്ടാം വർഷ വിദ്യാർത്ഥിനി സാറാ തോമസിന്റെ മരണവാർത്ത കേട്ട് തകർന്നിരിക്കുകയാണ് താമരശ്ശേരി വയലുപ്പിള്ളിയിലെ വീട്ടിലുള്ളവർ. സാറാ തോമസിന്റെ ബന്ധു ടിവിയിലൂടെയാണ് വിവരമാദ്യം അറിയുന്നത്.
കുട്ടിയുടെ മുഖം തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മാറിയിരുന്നുവെന്നും ബന്ധു പറയുന്നു. കൂടെയുണ്ടായിരുന്ന സാറയുടെ സുഹൃത്താണ് മരിച്ചത് സാറ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. താമരശ്ശേരി കോരങ്ങാട് ഹയർ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന തോമസ് – കൊച്ചു റാണി ദമ്പതികളുടെ മകളാണ് സാറ.
‘ഇന്നലെ ഏഴ് മണിക്ക് ടിവിയിൽ കണ്ടാണ് അപകടവിവരം അറിഞ്ഞത്. മക്കൾ അവിടായതു കൊണ്ട് വിളിച്ചുനോക്കാൻ ഹസ്ബന്റ് പറഞ്ഞു. മോനെ വിളിച്ചു. ഇങ്ങനൊരു പ്രശ്നമുണ്ടായി, സാറയെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് മോൻ പറഞ്ഞു. പിന്നീട് മകൾ എന്നോട് പറഞ്ഞു, മരിച്ചത് സാറയാണെന്ന്. മുഖം കണ്ടാലറിയാത്ത വിധമാരുന്നു. മകൾ ടെസിക്ക് തിരിച്ചറിയാൻ പറ്റുന്നില്ലാരുന്നു. കൂടെയുള്ള കുട്ടികളാണ് സാറയെ തിരിച്ചറിഞ്ഞത്’, സാറയുടെ പിതാവിന്റെ സഹോദരി പറഞ്ഞു.
കുസാറ്റിലെ എൻജിനീയറിങ് വിഭാഗം സംഘടിപ്പിച്ച ടെക് ഫെസ്റ്റിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം. സംഗീത നിശ അരങ്ങേറേണ്ട വേദി ദുരന്തഭൂമിയായി മാറി. സർവകലാശാല ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണം.
മരിച്ച നാല് പേരുടെയും പോസ്റ്റ്മോർട്ടം ഉടൻ പൂർത്തിയാക്കും. ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപായി മൃതദേഹങ്ങൾ വിട്ടു നൽകും. പോസ്റ്റ്മോർട്ടത്തിന് ശേഷം കുസാറ്റിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡ് യോഗം ചേരും. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് യോഗം. കൃത്യമായ ഇടവേളകളിൽ വിദ്യാർഥികളുടെ ആരോഗ്യനില വിലയിരുത്തും. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക