തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്നതിന് അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലത്താണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച് ഏഴു വയസ്സുള്ള മകളുമായി കാമുകനായ ശിശുപാലനൊപ്പം താമസിക്കുകയായിരുന്നു പ്രതി. പീഡനവിവരം പുറത്തുപറയരുതെന്ന് അമ്മ കുട്ടിയെ വിലക്കിയിരുന്നു.
കുട്ടിയെ കാണാനെത്തിയ സഹോദരിയോടാണ് പീഡന വിവരം ഏഴുവയസ്സുകാരി കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സഹോദരിയാണ് പീഡനത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുന്നത്.
ഇരയായ കുട്ടിയുടെ അച്ഛൻ മറ്റൊരാളാണ്. ചേച്ചി കുട്ടിയേയും കൂട്ടി വീട്ടിൽ നിന്ന് രക്ഷപെട്ട് അച്ഛന്റെ അമ്മയുടെ വീട്ടിൽ എത്തി വിവരം പറഞ്ഞു. ശിശുപാലനോടുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അമ്മുമ്മ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ഈ കാലയളവിൽ പ്രതി ശിശുപാലനെ ഉപേക്ഷിച്ച് മറ്റൊരാളുമായി താമസമായി. അയാളും പ്രതിയുടെ സഹായത്തോടെ കുട്ടിയെ പീഡിപ്പിച്ചു. ഈ കേസിന്റെ വിചാരണയും തുടങ്ങി.
കേസിൽ അമ്മയെയും കാമുകനും ഒന്നാം പ്രതിയുമായ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിചാരണ വേളയിൽ കാമുകൻ ശിശുപാലൻ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷണം ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക