വായ്പ തട്ടിപ്പ് കേസില്‍ ആന്ധ്രയിലെയും തെലങ്കാനയിലെയും ആറ് സ്ഥലങ്ങളില്‍ ഇഡിയുടെ പരിശോധന. മത്സ്യസംഭരണി നിര്‍മാണത്തിന് കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പ്രകാരം വായ്പ അനുവദിച്ചതിലെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ റെയ്ഡ്.
നവംബര്‍ 29-നാണ് സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഐഡിബിഐ ബാങ്കിന്റെ രാജമുണ്ട്രി ശാഖയില്‍ വന്‍തോതിലുള്ള തട്ടിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സിബിഐ) അഴിമതി വിരുദ്ധ ബ്യൂറോയും (എസിബി) വിശാഖപട്ടണത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
മത്സ്യകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കുളങ്ങളുടെയോ ടാങ്കുകളുടെയോ നിര്‍മ്മാണത്തിനായി ഹ്രസ്വകാല വായ്പകളുടെ സംസ്കരണവും അനുമതിയും ഉറപ്പുനല്കിയുള്ളതായിരുന്നു കെസിസി പദ്ധതി. ബാങ്കിംഗ് വഴി ശമ്പളം, മെഡിക്കല്‍ റീഇംബേഴ്സ്മെന്റ്, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയുടെ പേരില്‍ ജീവനക്കാരില്‍ നിന്നും അറിയപ്പെടുന്ന വ്യക്തികളില്‍ നിന്നും കര്‍ഷകരില്‍ നിന്നും പ്രതികള്‍ കെവൈസി രേഖകളും ബ്ലാങ്ക് ചെക്കുകളും കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
ബാങ്ക് ഉദ്യോഗസ്ഥരുടെയും മൂല്യനിര്ണ്ണയക്കാരുടെയും ഒത്താശയോടെ പ്രതികള്‍ തങ്ങളുടെ പേരില്‍ 311.05 കോടി രൂപ വായ്പയെടുത്തു. തൊഴിലാളികളുടെയും കര്‍ഷകരുടെയും അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്ത വായ്പ തുകകള്‍ പിന്നീട് ആരോപണവിധേയരായവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും പല തവണകളായി മുഴുവന്‍ വായ്പയും പണമായി പിന്‍വലിക്കുകയും ചെയ്തുവെന്നും ഇഡി പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക