കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച വൈകുന്നേരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രമേഹരോഗത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു മരണം. പ്രമേഹം കാലിലെ പരിക്ക് ഗുരുതരമാക്കിയതോടെ പാദം മുറിച്ചുമാറ്റി. പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് മൂന്നുമാസത്തെ അവധിയിലായിരുന്നു അദ്ദേഹം. എട്ടുവര്‍ഷമായി സിപിഐ സംസ്ഥാന സെക്രട്ടറിസ്ഥാനത്തുള്ള കാനം പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റംഗവുമാണ്. പാര്‍ട്ടിയെയും മുന്നണിയെയും നയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചശേഷമാണ് കാനത്തിന്റെ വിടവാങ്ങല്‍.
1950 ല്‍ വി.കെ. പരമേശ്വരന്‍നായരുടെയും ടി.കെ. ചെല്ലമ്മയുടെയും മകനായി ജനനം. വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ സജീവമായ കാനം 20-ാം വയസ്സില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയും പിന്നീട് ദേശീയ വൈസ് പ്രസിഡന്റുമായി. അതേവര്‍ഷം സിപിഐ സംസ്ഥാന കൗണ്‍സിലംഗവുമായി. വാഴൂരില്‍ നിന്ന് 1982-ലും 1987-ലും എം.എല്‍.എ.യായി. ഇതേസമയംതന്നെ പാര്‍ട്ടിയുടെ കോട്ടയം ജില്ലാസെക്രട്ടറിയുമായി. 2015-ല്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി. തുടര്‍ന്ന് 2018-ലും 2022-ലും സെക്രട്ടറി. ഇടതുമുന്നണി ഭരിക്കുമ്പോഴും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക