റിയാദ്: തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ ഒളിച്ചോടുന്നവര്‍ക്കും അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവര്‍ക്കും വന്‍ തുക പിഴ ചുമത്തിയേക്കും. ഇത്തരത്തില്‍ ചെയ്യുന്നവര്‍ തൊഴിലുടമയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി ലേബര്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
അതേപോലെ തൊഴിലുടമ തൊഴിലാളിയെ അന്യായമായി പിരിച്ചുവിട്ടാലും തൊഴിലാളി അന്യായമായി തൊഴില്‍ അവസാനിപ്പിച്ചാലും തൊഴില്‍ കരാര്‍ പ്രകാരമുള്ള അവകാശനിഷേധമായി അത് പരിഗണിക്കുമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു. പ്രവാസി മലയാളിയായ തെഴിലാളിക്കെതിരെ റിയാദിലെ കമ്പനി നല്കിയ പരാതിയില്‍ നടന്ന വാദത്തിലാണ് കോടതിയുടെ ഉത്തരവ്.
രോഗിയായ തനിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നും കരാറിനപ്പുറം അമിതമായി ജോലി ചെയ്യിപ്പിച്ചുവെന്നും പറഞ്ഞ് തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് അനുമതിയില്ലാതെ തൊഴിലാളി ഇറങ്ങിപ്പോയതായിരുന്നു സംഭവം. തൊഴില്‍ കരാര്‍ പ്രകാരം അവശേഷിക്കുന്ന കാലയളവിലെ ശമ്പളം അഥവാ 22300 റിയാല്‍ തൊഴിലാളി തൊഴിലുടമക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് കോടതി വിധിച്ചത്.
രണ്ടു വര്‍ഷത്തേക്കുള്ള തൊഴില്‍ കരാര്‍ പ്രകാരം 1500 റിയാല്‍ ശമ്പളത്തിന് ഡ്രൈവറായാണ് മലയാളിയായ ഇദ്ദേഹം കമ്പനിയില്‍ പ്രവേശിച്ചത്. അമിതമായി ജോലി ചെയ്യിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ ഇദ്ദേഹം കമ്പനിയില്‍ നിന്നിറങ്ങി. തൊഴില്‍ കരാര്‍ പ്രകാരം ഇനിയും ഒരു വര്‍ഷം കൂടി ജോലിയില്‍ തുടരേണ്ടതുണ്ട്. ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെങ്കില്‍ 90 ദിവസത്തിനുള്ളില്‍ തൊഴിലുടമയെ അറിയിക്കണമെന്നതാണ് തൊഴില്‍ കരാറിലുളളത്. അതൊന്നും ചെയ്യാതെ ഒരു ദിവസം ഇദ്ദേഹം കമ്പനിയില്‍ നിന്നിറങ്ങുകയായിരുന്നു.
രണ്ട് പ്രാവശ്യം സമന്‍സയച്ചിട്ടും തൊഴിലാളി വാദസമയത്ത് ഹാജറായതുമില്ല. തുര്‍ന്ന് ആര്‍ട്ടിക്കിള്‍ 82 പാലിക്കാതെ കമ്പനി വിട്ടിറങ്ങിയതിനാല്‍ ആര്‍ട്ടിക്കിള്‍ 77 പ്രകാരം തൊഴില്‍ കരാറിലെ അവശേഷിക്കുന്ന കാലാവധിയിലെ ശമ്പളം അഥവാ 22300 റിയാല്‍ തൊഴിലാളി കമ്പനിക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. അപ്പീലിന് പോലും കോടതി അവസരം നല്‍കിയില്ല. പണം നല്‍കിയില്ലെങ്കില്‍ പത്ത് വര്‍ഷത്തെ യാത്ര വിലക്കുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക