കെയ്റോ: ഈജിപ്തില്‍ വീണ്ടും അധികാരത്തിലെത്തി അബ്ദുല്‍ ഫത്താഹ് അല്‍ സീസി. മൂന്നാമത് കൂടി തെരഞ്ഞെടുക്കപ്പെട്ടതോടെ സീസിക്ക് ആറ് വര്‍ഷം കൂടി തുടരാം. 89.6 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. 2014-ലും 2018-ലും 96 ശതമാനം വോട്ട് നേടിയായിരുന്നു സീസിയുടെ വിജയം. 1952 നുശേഷം രാഷ്ട്രത്തലവനാകുന്ന അഞ്ചാമത്തെ സൈനിക മേധാവിയാണ് സീസി.
രണ്ടാം സ്ഥാനത്തുള്ള ഹാസിം ഒമറിനു ലഭിച്ചത് 4.5 ശതമാനം വോട്ടാണ്. താരതമ്യേനെ അപ്രശസ്തരായ അബ്ദുല്‍ സനദ് യമാമ, ഹാസിം ഒമര്‍, ഫരീദ് സഹ്റാന്‍ എന്നിവരായിരുന്നു തെരഞ്ഞെരുപ്പില്‍ സീസിയുടെ എതിരാളികള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയും കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും പണപ്പെരുപ്പം 36.4 ശതമാനം വരെ ഉയര്ന്നതുമൊന്നും സീസിയെ ബാധിച്ചില്ല.
2013-ലാണ് അദ്ദേഹം ആദ്യമായി ഈജിപ്ത് പ്രസിഡന്റാകുന്നത്. ഈജിപ്തിന്റെ ചരിത്രത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചായിരുന്നു അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക