മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച വിമാനത്തിന് യാത്ര പുനരാരംഭിക്കാന്‍ അനുമതി നല്കി. മൂന്ന് ദിവസത്തിന് ശേഷമാണ് യാത്ര പുനരാരംഭിക്കാന്‍ അനുമതി ലഭിക്കുന്നത്. ഇന്ന് തന്നെ യാത്ര പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിക്കരാഗ്വയിലേക്ക് പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനത്തെ വ്യാഴാഴ്ചയാണ് ഫ്രാന്‍സിലെ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചത്. വിമാനത്തില്‍ 33 ഇന്ത്യന്‍ യാത്രക്കാരുണ്ടായിരുന്നു.
റുമാനിയ ആസ്ഥാനമായ ലെജന്‍ഡ് എയര്‍ലൈന്‍സ് ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് പാരിസില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള വത്രി വിമാനത്താവളത്തില്‍ പിടിച്ചിട്ടത്. വ്യാഴം രാത്രിയാണു സംഭവം. യുഎഇയില്‍ ജോലി ചെയ്തിരുന്നവരാണ് യാത്രക്കാര്‍. ഇവരില്‍ മനുഷ്യക്കടത്തിന് ഇരയായവരും ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.
സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇന്ധനം നിറയ്ക്കുന്നതിനായാണ് വിമാനം വത്രിയില്‍ ഇറക്കിയിയത്. പിന്നാലെ യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഫ്രഞ്ച് പോലീസ് ഇടപെടുകയായിരുന്നു. നടപടിക്രമങ്ങളിലെ ക്രമക്കേടുകള്‍ ചൂണ്ടികാട്ടി 300-ലധികം യാത്രക്കാരുടെ വിചാരണ ഫ്രഞ്ച് ജഡ്ജിമാര്‍ റദ്ദാക്കുകയായിരുന്നുവെന്ന് ഫ്രഞ്ച് വാര്‍ത്താ പ്രക്ഷേപണ ടെലിവിഷനും റേഡിയോ നെറ്റ്വര്‍ക്കുമായ ബിഎഫ്എം ടിവി റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തിലുണ്ടായിരുന്നവരുടെ യാത്രയുടെ ഉദ്ദേശ്യങ്ങള്‍ പരിശോധിക്കുന്നതിനായി നാല് ജഡ്ജിമാര്‍ ഞായറാഴ്ച യാത്രക്കാരെ ചോദ്യം ചെയ്തു. പ്രോസിക്യൂട്ടര്‍മാരുടെ അഭിപ്രായത്തില്‍ 303 യാത്രക്കാരില്‍ 11 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഉള്‍പ്പെടുന്നു. മധ്യഅമേരിക്കവഴി യുഎസിലേക്കോ കാനഡയിലേക്കോ അനധികൃതമായി കുടിയേറാന്‍ യാത്രക്കാര്‍ ലക്ഷ്യമിട്ടിരിക്കാമെന്നായിരുന്നു പോലീസിന്റെ സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക