ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട പൊതുജനങ്ങളോട് വീടുകളിൽ ദീപം തെളിയിക്കണമെന്നും അയോധ്യയിലേക്ക് വരരുതെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കവെയാണ് പൊതുജനങ്ങളോട് ജനുവരി 22ന് വീടുകളിൽ ദീപം തെളിയിക്കാൻ മോദി ആവശ്യപ്പെട്ടത്.
ആദ്യം പരിപാടി നടക്കുന്നതിനായി ജനങ്ങൾ സഹകരിക്കണമെന്നും ജനുവരി 23 മുതൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് വരാം എന്നും മോദി പറഞ്ഞു. എല്ലാവരും പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ആണെന്നും സുരക്ഷാപ്രശ്നങ്ങൾ കാരണം ഇത്രയധികം പേരെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും 550 വർഷമായി കാത്തിരിക്കുന്ന നിങ്ങൾ അല്പസമയം കൂടി കാത്തിരിക്കൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.
നൂറ്റാണ്ടുകളോളം ക്ഷേത്രം അവിടെത്തന്നെ കാണും എന്നും ക്ഷേത്രപരിസരത്ത് തിരക്ക് കൂട്ടരുത് എന്നും ജനങ്ങളോട് ആവശ്യപ്പെട്ട മോദി ഭക്തർ കാരണം ക്ഷേത്ര ഭാരവാഹികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ലെന്നും പറഞ്ഞു.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അയോധ്യയെ മാറ്റാൻ ജനങ്ങൾ പ്രതിജ്ഞ എടുക്കണമെന്ന് ആവശ്യപ്പെട്ട മോദി ലക്ഷക്കണക്കിന് സന്ദർശകർക്ക് ആദിത്യ വഹിക്കാൻ അയോധ്യ തയ്യാറാകണമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക