അഞ്ചാമത് കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു. ‘നേര്’ എന്ന ചിത്രത്തിലൂടെ മോഹൻലാൽ മികച്ച നടനായും ‘ക്യൂൻ എലിസബത്ത്’ ലെ പ്രകടനത്തിലൂടെ മീരാ ജാസ്മിൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. അന്തരിച്ച നടൻ കലാഭവൻ മണിയുടെ ഓർമ്മയ്ക്കായി കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ കലാഭവൻ മണിയുടെ 53 ആം ജന്മദിനമായ ജനുവരി ഒന്നിനാണ് പ്രഖ്യാപിക്കപ്പെട്ടത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷകനായി മോഹൻലാൽ എത്തിയ കോർട്ട് റൂം ഡ്രാമയായി ഒരുക്കിയ ‘നേര്’ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ്. മോഹൻലാലിനെ കൂടാതെ പ്രിയാമണി, സിദ്ധീഖ്, അനശ്വര രാജൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.
ഫാമിലി എന്റർടൈനറായി മീരാജാസ്മിൻ – നരേൻ കൊമ്പോ വീണ്ടും ഒരുമിച്ച് ചിത്രമാണ് ക്യൂൻ എലിസബത്ത്. ഡിസംബർ 29ന് തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്.
‘തീപ്പൊരി ബെന്നി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ജഗദീഷിനെ മികച്ച സഹനടനായും ‘ഫാലിമി’ യിലെ അഭിനയത്തിലൂടെ മഞ്ജുപിള്ളയെ മികച്ച സഹനടിയായും തെരഞ്ഞെടുത്തു. ‘അടിയന്തരാവസ്ഥക്കാലത്തെ പ്രണയം’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിഹാൽ അഹമ്മദ് മികച്ച പുതുമുഖ നടനായും ‘ചീന ട്രോഫി’ എന്ന ചിത്രത്തിലെ അഭിനയ മികവിന് ദേവികാ രമേഷ് പുതുമുഖ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
നടി അനശ്വര രാജന് ‘നേര്’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പുരസ്കാരം ലഭിച്ചു. രാഹുൽ തങ്കച്ചൻ മികച്ച നിശ്ചല ഛായഗ്രാഹനായും വിനായക് രമേഷ് മികച്ച ബാലപ്രതിഭയായും ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടൻ മനോജ് കെയുവിന് പ്രത്യേക പുരസ്കാരവും ലഭിച്ചു. ‘ആർ ഡി എക്സ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ നഹാസ് ഇദായത്ത് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും ടിനു പാപ്പച്ചൻ ‘ചാവേർ’ എന്ന ചിത്രത്തിലൂടെ പ്രത്യേക പുരസ്കാരവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക