ഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറയ്ക്കുന്നത് പരിഗണനയിലില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക വകുപ്പുമന്ത്രി ഹര്‍ദീപ് സിങ് പുരി. അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ തുടര്‍ന്നാണിത്. രാജ്യത്ത് ഊര്ജലഭ്യത ഉറപ്പാക്കാനാണ് മുന്‍ഗണന. ആഗോളസാഹചര്യങ്ങള് കണക്കിലെടുത്താല്‍ പെട്രോളിയം ഉത്പാദനത്തില്‍ രാജ്യം സ്ഥിരത നേടിയെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കടലിലെ ഹൂതി ആക്രമണം സമ്പദ്വ്യവസ്ഥയെയും ചരക്കുനീക്കത്തെയും ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഊര്‍ജമേഖലയുടെ 80 ശതമാനത്തിലേറെ ആവശ്യങ്ങള്‍ക്കും ഇന്ത്യ വിദേശ എണ്ണയെയാണ് ആശ്രയിക്കുന്നത്. അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ചെലവ് നിയന്ത്രിക്കാന്‍ കൂടുതല്‍ സ്രോതസ്സുകള്‍ കണ്ടെത്തും. ഇതിന്റെ ഭാഗമായി വെനസ്വേലയില്‍ നിന്നു എണ്ണ ഇറക്കുമതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഒ.എന്‍.ജി.സി. വിദേശ് ലിമിറ്റഡിന് (ഒ.വി.എല്‍.) അസംസ്കൃത എണ്ണനല്കാന് വെനസ്വേല സമ്മതിച്ചതായി പെട്രോളിയം സെക്രട്ടറി പങ്കജ് ജെയിനും വ്യക്തമാക്കി. വെനസ്വേലയില്‍നിന്ന് 2020-ലാണ് ഇന്ത്യ അവസാനമായി എണ്ണ ഇറക്കുമതി ചെയ്തത്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്ന്നാണ് അവിടെ നിന്നുമുള്ള ഇറക്കുമതി നിര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക