ഡല്‍ഹി: ഭീകരവാദം, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ അടക്കമുള്ളവ ചര്‍ച്ച ചെയ്യാനായി രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. മൂന്നു ദിവസത്തെ യോഗമാണ് വിളിച്ചിരിക്കുന്നത്. നാളെ ജയ്പൂരില്‍ യോഗം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും
എല്ലാ സംസ്ഥാനങ്ങളുടെയും ഡിജിപിമാരും ഐജിമാരും യോഗത്തില്‍ പങ്കെടുക്കും. മാവോയിസ്റ്റ് വിഷയവും യോഗത്തില്‍ ചര്‍ച്ചയായേക്കും. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് വിഭാഗങ്ങളുടെ അന്തര്‍ സംസ്ഥാന സേവനത്തിലെ ഏകോപനവും ചര്‍ച്ചയാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പാര്‍ലമെന്റ് പാസാക്കിയ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. മൂന്ന് ബില്ലുകളിലും രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവയായിരുന്നു മൂന്ന് ബില്ലുകള്‍. ഐപിസി, സിആര്‍പിസി, തെളിവ് നിയമം എന്നിവയ്ക്ക് പകരമായിട്ടായിരുന്നു പുതിയ നിയമനിര്‍മാണം. ഇവയെപ്പറ്റിയെല്ലാം ചര്‍ച്ച നടന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക